ചുവപ്പും കറുപ്പും



ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ്  തേക്കുന്നു,

ആദ്യമാദ്ദ്യത്തിൽ കയ്യിൽ
കൊടി മരങ്ങളേന്തുന്നു,
ചുവപ്പിനറ്റമാ കൊടി
വിണ്ണിൽ
പറപറക്കുന്നു;


വെറുപ്പിൻ ചുവപ്പിനായവർ
ചങ്കു കീറുന്നു,

ചരമഗീതത്താൽ
ചതിയിൽ കത്തി കേറ്റുന്നു,

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

പൊലിഞ്ഞു പോയരാ നെഞ്ചിൽ
വീണ്ടുമീ  മർത്യർ
ഭാരമായൊരു
ചുവന്ന റീത്ത് വെക്കുന്നു
ഇങ്കുലാബുമങ്കലാപ്പുമായ്!


പട്ടിണിമാറ്റാൻ കാളവണ്ടിയോട്ടുന്ന

പാവമാ സഖാവിന്നിനന്ത്യവിശ്രമം,

ചുവപ്പിൻ കോട്ടയിൽ

ചെഞ്ചോര കൈകളാൽ ,



പൊട്ടി വീണ കണ്ണടയും

അറ്റുവീണ കൈകളും

പെറ്റിയായി കേസെടുത്ത്

ചുവപ്പിനാൽ തളക്കുമവർ ,


ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,

മരിച്ചൊരാത്മാവോതിടും,   
പ്രിയരേ....
നെരച്ചൊരീ വാദം   
പൊളിച്ചിടാനായ്;


വളമിട്ടൊന്നിനേം

വളർത്തരുതാരും

വിളവു തിന്നുന്ന

കളകളൊന്നിനേയും,



ചിതറി വീണൊരു 

രക്ത തുള്ളിയിൽ

ചെറുതായ് കാണാം,

കരയുമൊരായിരം   

ചിത്തങ്ങളെ

ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.

അമ്മ




ഓര്‍ത്തോര്‍ത്ത് വെച്ചു 
ഞാനെന്റെയോര്‍മകളില്‍
ഓര്‍മയിലുള്ളൊരാ 
സ്‌നേഹസ്വരൂപത്തെ,
നീറ്റലായ് നീറലായ്
ബാല്യത്തിനോര്‍മകളില്‍
നീറുംമനസും  നിൻമിഴിനീരും ;

നിശ്ചയദാര്‍ഢ്യവും
നന്മനിറ സ്വരങ്ങളും
കേട്ടോര്‍മകള്‍ക്കിന്നും 
നിന്‍ സുഖവസന്തം...
പാരില്‍ പരന്നൊരു 
സുഗന്ധമായ് നീ-
ഭൂമിയാകാശങ്ങൾ
മുട്ടുംപ്രഭയാണ് നീ,

നിർവാജ്യമായി നീന്‍ 
ജീവി ദൃഷ്‌ടാന്തത്തിലൂന്നി-
ജീവിക്കുവാന്‍ 
മോഹമെന്നില്‍,
ദൈവമില്ലെങ്കില്‍ 
നീതന്നെയാണെന്റെ
നീറും മനസിലാരാധ്യപാത്രം,
ബാല്യത്തിലെപ്പൊഴൊ 
നീ തന്ന വറ്റിന് 
അധിമധുരമെന്‍ 
നാവിലിന്നും,
ലോകത്തിലെവിടെയും 
സ്നേഹ പര്യായത്തിന് 
അമ്മയല്ലേതൊരു 
മറുവാക്കില്ല സത്യം,

ജീവന്റെ കണികകള്‍ 
വേരറ്റുപോകാത്ത
ജനയത്രി നിറ 
വ്യക്ഷമാണീയമ്മാ,
വരികളില്‍ വിവരിക്കാന്‍
വിവര്‍ത്തനതീതമാം, 
നിറകാവ്യ രൂപമാണെന്നമ്മാ.....

മിഴിയാട്ടം

ഒളിനോട്ടം കൊണ്ടെന്റെ മിഴിയാട്ടം കളയാതെ
കിനാവിന്റെ നീലിമയാല്‍ വിരിമാറിലുറങ്ങാതെ
കിരാതമാം രാത്രിയുടെ ഇരുട്ടില്‍ നീ മായാതെ
എന്നെ കണികാണും വരേക്കും നീ ഉണരാതെ,

ഒരുവേള ഓര്‍മ്മകള്‍ക്ക് മുകളില്‍ മണ്‍കൂനകള്‍
മറഞ്ഞ പഴയ വിസ്മയ സിന്ദൂര രൂപികേ;
ചെന്താമര പൂ പോല്‍ തിളങ്ങുയാ നായികേ
വിസ്മരിച്ചതില്‍ ക്ഷമിക്ക് ക്ഷമിക്കെന്റെ കാഞ്ചനേ,

ഒരു മഞ്ഞു തുള്ളിപോല്‍ നീന്‍ കണ്‍-കോണുകള്‍
ഒരു പുല്‍നാമ്പ് പോല്‍ നിന്റെ ചുണ്ടുകള്‍
മധുപോല്‍ മധുരിക്കും മോഹ ഭംഗി രേണുകേ,
പിരിഞ്ഞു പോയില്ലെ രതിരാഗ ഗഗനമേ,

മറവിയില്‍ ലയിക്കാത്തൊരു ഹിമ ധൂളിപോല്‍
മായാതെ മറയാതെ നിന്റെ മുഖമൊരു ജാലകം
ഇന്നുമെന്‍ ജീവിത വഴികളിലെ കാല്‍ പാടുകള്‍ക്ക്
പിറകില്‍ നിന്‍ കാലൊച്ച കേള്‍ക്കുന്നു സ്നേഹിതേ,

വിരഹമില്ലെങ്കിലെന്നില്‍ എങ്ങിനെ നീയെന്ന്,
ചിലനേരമറിയാതെ ഞാന്‍ ചിന്തിച്ചു പോയ്
വിരഹവും വിസ്മയവും ഇന്നുമീ യാത്രയില്‍
കൂടെ ഉണ്ടന്നെതാണെന്റെ വീര്യവും;

നീ പോയ പാതകള്‍ വിജനമേ വികൃതമോ
പറയാന്‍ കഴിയില്ലയെങ്കിലും നീന്‍ സ്വരം
കേള്‍ക്കാന്‍ ഞാനിതാ ഇരു ചെവിയും തുറന്നവന്‍
കേട്ടവയില്‍ ഇനിയും വിവരിക്കാന്‍ ബാക്കിയും,

എന്തിനീ സ്നേഹമേ വിരഹ സമ്മാനം,
എന്തിനാണ് ദു;ഖ വിധിയാം വിലാപമെന്നു 
ഞാന്‍ ചിന്തിച്ചൊരിക്കലും പഴിച്ചില്ല
കാരണം നിന്നിലാണെന്റെയീ ചെയ്തികളൊക്കയും,

ഒരു മുറവിളി കേട്ടു ഞാനുണരുമ്പോള്‍
പൊട്ടിക്കരച്ചിലുകളും , വിങ്ങിപ്പൊട്ടലുകളും
ചുറ്റും ഒരു ദു:ഖ ഗാനമായ് ,മൂളലായ്
ഇനി ഞാനുറങ്ങട്ടെ നിന്റെ ചിരിക്കായ് കാതോര്‍ത്ത്,

ഒരരുവിപോല്‍ നിന്‍ സ്നേഹം മുഴുവന്‍ നീ നല്‍കി 
തിരിചു പോയപ്പോള്‍ ഒഴികിയെന്‍ കണ്ണിരിന് 
ഉപ്പുണ്ടെ ന്നത് വൈകി ഞാനറിഞ്ഞിപ്പോള്‍-ഒന്നു
നോക്കാന്‍ കഴിഞ്ഞില്ല കണ്ണുകള്‍ കലങ്ങിപ്പോയ്,

തെളിനീര്‍ പുഴപോല്‍ തിളങ്ങിയ നിന്‍ മുഖം
തിളങ്ങുന്നു ഗായികേ എന്‍ മനോ രാധികേ,
ഇനി തിരിച്ചു വരുമോ എന്നോര്‍ത്ത്
നടക്കില്ല ഈ പഴയ വഴികളില്‍ ഒരിക്കലും .

പ്രണയമെന്ന വഴിപോക്കന്‍


വികൃതിയാം ബാലന്‍
ചെളിവാരിയെറിയുന്ന
പോലെയീ പ്രണയം 
എന്നെ പലതവണയെറിഞ്ഞു,

വിധിയുടെ ഞെരുക്കം,
ഇടനെഞ്ചില്‍ കുത്തുമ്പോഴും
പ്രണയം വളര്‍ന്നു
പ്രാണന് കൂട്ടായി

വിരഹമെന്നിലൊരു 
ഗര്‍ഭസ്ഥ ശിശുവിനെപ്പോലെ 
"ഇന്നോ നാളെയൊ"
എന്നു ചൊല്ലി ;

വിളക്കിന്റെ തിരിപോലെ
കത്തി തീരുന്ന പ്രണയത്തിന്‍
ബാക്കി പാത്രമായ് ഞാന്‍
കരിപോലെ മെല്ലെയണഞ്ഞു,

അപ്പോഴുമാ 
ബാല
വികൃതികള്‍
ചെളിയായിയെന്നില്‍ പതിച്ചിരുന്നു

ഇന്നലെ വഴിവക്കിലൊരു- 
ഇല പൊഴിഞ്ഞ
വാടിയ തൈമാവ്
ഞാന്‍ കണ്ടു,

പഴംപ്രണയം ചിരിച്ചു
പ്രാണന്റെ മൗനവും
ജീവിത മര്‍മ്മരവുമുര ചെയ്തു 
"പ്രണയമൊരു വഴിപോക്കനാണ്".

വെളിച്ചപ്പാട് എന്ന കാമം

കാലം അണ്ഡങ്ങളും ബീജങ്ങളും തുപ്പുന്നു.
കാമം കോമരം തുള്ളുന്ന കോമാളിപോല്‍
ലോകം 'ഇരുട്ട്' തപ്പി, ജനം കണ്ണ് പൊത്തി
നാലാള്‍ നാല് തരം, ലോകര്‍ നീരാളിപോല്‍;

പാവാടയണിഞ്ഞവള്‍ക്ക് പേടി വേണം
പടച്ചട്ടയണിഞ്ഞു നടന്നീടുക
പടവാള്‍ കയ്യില്‍ കരുതീടുക
വഴികളില്‍ കുരിടികള്‍, വിണ്ണില്‍ വെളിച്ചമില്ല

കാല് കനലില്‍ ചവിട്ടി നടക്കുന്ന പെണ്മ-
യവളുടെ മറുകില്‍ നോക്കും കൂര്‍ത്തകണ്ണുകള്‍,
കിന്നാരം ചൊല്ലുന്ന കണ്ണുകളിലും
കിരാത വിത്തിന്‍ മുളകള്‍ കാണാം.

സൂക്ഷമ സുഷിരങ്ങളാല്‍ പോസ്റ്റ്മോര്‍ട്ടം,
തീക്ഷണ സീമന്തമീ വേനലില്‍
വറ്റി വരണ്ട മനസ്സില്‍ നിന്ന്
ഒരിറ്റ് ദയ പ്രതീക്ഷിക്കരുത്.

തളര്‍ന്നോടുന്നവളുടെ വായില്‍
ശീര്‍ഷം കേറ്റി തുപ്പിക്കുന്ന മാനവനെ കണ്ട
വാനരന്‍ പൊലും പല്ലിളിക്കും.
"ഉളുപ്പില്ലാത്തവനെന്ത് ഇളിപ്പ്".?

ഇത് കൊടും വറുതിയുടെ കാലം,
വിത്തിനു പോലും വെള്ളമില്ലാത്താ'ധുനികത
വിയര്‍ക്കുന്നതും കാത്തിരിക്കാം
വെറും പ്രതീക്ഷക്കൊത്ത് ചലിക്കാം,

Related Posts Plugin for WordPress, Blogger...